Sports
പിഴവുകളിൽനിന്ന് പാഠമുൾക്കൊള്ളാതെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണിലും ദയനീയ യാത്ര തുടരുന്നു. തോൽവിയിൽനിന്ന് മുക്തി നേടാനാൻ ചെന്നൈക്ക് കഴിയുന്നില്ല. അവസാന 22 മത്സരത്തിൽ 14 തോൽവി. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിൽ തുടർച്ചയായ ഏഴാം തോൽവി.
കഴിഞ്ഞ സീസണിലെ വന്പൻ തിരിച്ചടി തിരുത്താൻ വൻതുകയ്ക്ക് യുവ താരങ്ങളെ സ്വന്തമാക്കി. താരങ്ങളെ ട്രാൻസ്ഫർ ചെയ്ത് വലിയ നേട്ടത്തിന് ശ്രമിച്ചെങ്കിലും സർവതും പിഴച്ചു. നിസാര തുകയ്ക്ക് ടീമിലെത്തിച്ച സർഫറാസ് ഖാൻ മാത്രമാണ് 2026 ഐപിഎൽ സീസണിൽ ആദ്യ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ടീമിന് ആശ്വാസം പകരുന്ന ഏക താരം. ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈക്ക് എല്ലാ മേഖലയിലും താളംതെറ്റി.
തോൽവിയാണ് മുഖ്യം!
അഞ്ച് തവണ ഐപിഎൽ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ദയനീയത 2026ലും തുടർക്കഥയാണെന്നതാണ് വാസ്തവം. ഐപിഎല്ലിൽ അവസാനം കളിച്ച 22 മത്സരങ്ങളിൽ 14ലും പരാജയം രുചിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ 43 റൺസ് തോൽവി, ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിലെ ഏഴാം പരാജയമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഗെയ്ക്വാദിന്റെ മികവിൽ ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. 2025 സീസണിൽ ഏറ്റവും പിന്നിലായിരുന്ന സിഎസ്കെ, 2026 സീസണിലും അതേ സ്ഥാനത്തുതന്നെ.
സഞ്ജു എവിടെ?
ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണെതിരേ ആരാധകരോഷം ഉയരുന്നു. ലോകകപ്പിലെ മിന്നും പ്രകടനം ഐപിഎല്ലിലും തുടരുമെന്ന പ്രതീക്ഷ തെറ്റിയത് ആരാധകരുടെ രൂക്ഷ വിമർശനത്തിനിടയാക്കി. ഫോം കണ്ടെത്താനും പുതിയ ടീമിനൊപ്പം പൊരുത്തപ്പെടാനും സാധിക്കുന്നില്ലെങ്കിൽ മാറിനിൽക്കൂ എന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതികരണം.
ചെന്നൈക്കൊപ്പമുള്ള ആദ്യ മൂന്നു മത്സരങ്ങളിലും സഞ്ജുവിനു രണ്ടക്കം കടക്കാൻ സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 2026 സീസണിനു മുന്‍പ് ചെന്നൈ സ്വന്തമാക്കിയത് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകിയാണ്. 6, 7, 9 എന്നതാണ് ഈ ഐപിഎൽ സീസണിൽ സഞ്ജുവിന്റെ പ്രകടനം.
28.4 കോടി പാഴായോ..?
2026 ഐപിഎൽ താര ലേലത്തിൽ ചെന്നൈ വരുത്തിയ വലിയ പിഴവും ചോദ്യം ചെയ്യപ്പെടുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി എത്തിയ ഉത്തർപ്രദേശിന്റെ 20കാരൻ ഇടം കൈയൻ സ്പിന്നർ പ്രശാന്ത് വീർ ഇതിൽ ഒന്നാമനാണ്. ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത താരത്തെ 14.2 കോടിക്ക് ചെന്നൈ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന താരത്തിന് പിന്നീട് രണ്ടു മത്സരത്തിലും അവസരം ലഭിച്ചു. എന്നാൽ, ഒരു ഓവർ പോലും പന്തെറിയാൻ ഗെയ്ക്വാദ് പ്രശാന്ത് വീറിനെ ഏൽപ്പിച്ചില്ല. 49 റണ്‍സാണ് താരത്തിന്റെ സന്പാദ്യം.
മറ്റൊരു നിക്ഷേപ പരാജയം വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തിക് ശർമയാണ്. 19കാരനെ 14.2 കോടി മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്. 18 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള സന്പാദ്യം.
സർഫറാസ് @ 75 ലക്ഷം
രണ്ട് യുവ താരങ്ങൾക്കായി ചെന്നൈ സൂപ്പർ കിംഗ്സ് മുടക്കിയ വന്പൻ തുകയ്ക്ക് ഫലമുണ്ടായില്ലെങ്കിലും 75 ലക്ഷത്തിനു സ്വന്തമാക്കിയ സർഫറാസ് ഖാനാണ് ടീമിന്റെ നിലവിലെ ടോപ് സ്കോറർ. ലേലത്തിൽ ആദ്യം ആരും സ്വന്തമാക്കാൻ മുതിരാതിരുന്ന സർഫറാസ് ഖാൻ ഒരു അർധസെഞ്ചുറിയടക്കം 99 റൺസ് ഇതുവരെ നേടി. 202.04 ആണ് സ്ട്രൈക്ക് റേറ്റ്.
Sports
കൊളംബോ: 2026 സീസണ് ഐപിഎല്‍ ട്വന്റി-20 കളിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ തുഷാര കോടതിയെ സമീപിച്ചു.
ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) എന്‍ഒസി (നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാലാണ് തുഷാരയ്ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 1.60 കോടി രൂപയ്ക്ക് നുവാന്‍ തുഷാരയെ നിലനിര്‍ത്തിയിരുന്നു.
ഫിറ്റ്നസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് തുഷാരയ്ക്ക് എന്‍ഒസി ലഭിക്കാതിരുന്നത്.
എന്നാല്‍, തന്റെ ഫിറ്റ്നസ് ഇപ്പോള്‍ കുഴപ്പമില്ലെന്നു വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ പ്രതികളാക്കിയാണ് തുഷാര കൊളംബോ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഒമ്പതിനു പരിഗണിക്കും.
ഐപിഎല്ലില്‍ ആകെ എട്ട് മത്സരങ്ങള്‍ കളിച്ച നുവാന്‍ തുഷാര ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Sports
ന്യൂഡൽഹി: ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിസിസിഐ.
സണ്‍റൈസേഴ്സ് ലീഡ്സിന്റെ തീരുമാനത്തിൽ ബിസിസിഐക്ക് ഇടപെടാനാകില്ല. ഇക്കാര്യം ഐപിഎല്ലുമായി ബന്ധപ്പെട്ടതല്ല. ഇതൊരു വിദേശ ലീഗാണ്, അതിനാൽ ബിസിസിഐയുടെ പരിധിയിൽ വരുന്നതല്ല.
ഫ്രാഞ്ചൈസി തന്നെയാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.
ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാക് താരത്തെ സ്വന്തമാക്കിയതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ വിശദീകരണം.
ട്വന്റി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അബ്രാർ അഹമ്മദിനെ ഏകദേശം 2.35 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത്.
NRI
ഹൂസ്റ്റൺ: ദൈവം തന്റെ ആത്മാവിനെ മനുഷ്യന്റെ ഉള്ളിലേക്കു ഊതിയപ്പോൾ മനുഷ്യന് ജീവൻ ലഭിച്ചെന്നും എന്നാൽ പാപം വന്നപ്പോൾ മനുഷ്യൻ ആത്മാവിൽ നിന്നും പിന്മാറി തുടങ്ങിയെന്നും ഡോ. ലീന കെ. ചെറിയാൻ.
ആത്മാവില്ലാത്ത ശരീരം ജീവിച്ചിരിപ്പില്ലാത്തതുപോലെ, ആത്മീയ ബന്ധം നഷ്ടമായ മനുഷ്യനും ശൂന്യതയിലായി. "ദൈവത്തിന്റെ ആത്മാവും മനുഷ്യന്റെ ആത്മീയാവസ്ഥയും' തമ്മിലുള്ള ബന്ധത്തെ അപഗ്രഥിച്ച് ഇന്റർനാഷണൽ പ്രയർലെെൻ സംഘടിപ്പിച്ച 600-ാമത് സമ്മേളനത്തില്‍ മുഖ്യ സന്ദേശം സന്ദേശം നല്‍കുകയായിരുന്നു ഡോ. ലീന.
നമ്മുടെ ഹൃദയം ദൈവത്തിന്റെ ആത്മാവിനായി തുറക്കാം. നമുക്കുള്ളിൽ ദാഹം ഉണ്ടാവട്ടെ, പ്രാർഥനയിലൂടെ, വിശ്വാസജീവിതത്തിലൂടെ, കൂട്ടായ്മകളിലൂടെ നാം ആത്മാവിനാൽ നിറയട്ടെ. നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ദൈവത്തിന്റെ മഹത്വത്തിനായിരിക്കട്ടെ എന്ന് ലീന കൂട്ടിച്ചേർത്തു.
എബ്രഹാം കെ. ഇഡിക്കുളയുടെ (ഹൂസ്റ്റൺ) പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവേൽ ആമുഖ പ്രസംഗം ചെയ്തു. കഴിഞ്ഞ 600 ആഴ്ചകളിൽ മുടങ്ങാതെ പ്രാർഥന നടത്തുവാൻ കഴിഞ്ഞുവെന്നത് ദൈവീക കൃപ ഒന്ന് മാത്രമാണെന്നു സി.വി.എസ് പറഞ്ഞു.
ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു (ഹൂസ്റ്റൺ) മുഖ്യാതിഥി ഡോ. ലീന കെ. ചെറിയാനെ (അസിസ്റ്റന്റ് പ്രഫസർ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് റിസർച്ച് സെന്റർ, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി, ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ പള്ളി വികാരി റവ. ജിജോ എം. ജേക്കബിന്റെ ഭാര്യ) പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഗ്രേസി വട്ടക്കുന്നേൽ ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വൽസ മാത്യു (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. തുടർന്ന് ഡോ. ലീന കെ. ചെറിയാൻ മുഖ്യ സന്ദേശം നൽകി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.
സമാപന പ്രാർഥനയും ആശീർവാദവും റവ. ജിജോ എം. ജേക്കബ് (ഹൂസ്റ്റൺ) നിർവഹിച്ചു. ഷിബു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.
ഈ മാസം 18ന് നടക്കുന്ന 601-ാമത് സെഷനിൽ റവ. ടിറ്റി യോഹന്നാൻ (വികാരി, ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, പിഎ) മുഖ്യ പ്രഭാഷകനായിരിക്കും.